ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവർണർ

തിരുവനന്തപുരം: തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം.

വി.സിയുടെ നിയമനത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ സംസ്ഥാന നിയമത്തിന് അതീതമാണെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ഒരു ഭീകരവാദിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും ബഹുമാനമില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.

ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആക്രമിക്കുമെന്ന അര്‍ഥത്തിലാണ്. സംസ്ഥാനത്തിന്റെ മേധാവിയെ ഭീഷണിപ്പെടുത്തുകയാണെന്നും ഗവർണർ പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ ഡയറി പരിശോധിച്ചാൽ ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രി പിണറായി വിജയനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞു.