ഒ.ആര്‍.എസ്. സംയുക്തത്തിന്റെ പിതാവ് ദിലിപ് മഹലനാബിസ് വിടവാങ്ങി

കൊല്‍ക്കത്ത: ഒ.ആർ.എസ് സംയുക്തം (ഒ.ആർ.എസ്) വികസിപ്പിച്ചെടുത്ത ഡോ.ദിലീപ് മഹാലനാബിസ് (88) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.

1971ൽ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഡോ.ദിലീപിന്‍റെ പേര് വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തമായ ഒആർഎസ്, ഈ സമയത്ത് പടർന്ന കോളറയിൽ നിന്ന് ആളുകളെ രക്ഷിക്കാൻ വളരെയധികം സഹായിച്ചു. നിർജ്ജലീകരണം തടയാൻ വായിലൂടെ കഴിക്കാവുന്ന ഒരു സംയുക്തമാണ് ഒആർഎസ്.

ഒരു ശിശുരോഗവിദഗ്ദ്ധനായിട്ടാണ് ദിലീപിന്‍റെ തുടക്കം. കൊൽക്കത്തയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഇന്‍റർനാഷണൽ സെന്‍റർ ഫോർ മെഡിക്കൽ റിസർച്ചിൽ ഗവേഷണം നടത്തുന്നതിനിടെ 1966 ൽ ഒആർഎസിനായുള്ള ഗവേഷണം ആരംഭിച്ചു. ഇവിടെ ഡോ. ഡേവിഡ് ആര്‍ നളിന്‍ ഡോ. റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം നടത്തിയ ഗവേഷണമാണ് ഒ.ആര്‍.എസ്. ലായനിയുടെ പിറവിയിലേക്ക് നയിച്ചത്.