ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപ്പര്യങ്ങൾ: കണ്ണൂര്‍ വി.സി

തിരുവനന്തപുരം: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപ്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്ക് മറുപടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഷോ കോസിന് എന്ത് മറുപടി പറയണമെന്ന് എനിക്കറിയില്ല. നിയമിച്ചവർക്ക് ഉത്തരം പറയാനാകും’ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട് ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയിരുന്നു. ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. പക്ഷേ, എന്ത് എഴുതണമെന്ന് അറിയില്ല. സെർച്ച് കമ്മിറ്റിയിൽ എത്ര പേരുണ്ടെന്ന് എനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്. കേരളത്തിൽ യു.ജി.സി നിയമം ആദ്യഘട്ടത്തിൽ പാലിച്ചിരുന്നില്ലെന്നും പഴയ രീതിയാണ് ഇവിടെ പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയെ പല തവണ ക്രിമിനൽ എന്ന് വിളിച്ചാൽ അയാൾ ക്രിമിനൽ ആണെന്ന് ആളുകൾ വിചാരിക്കും. കെടിയു വിധി എല്ലാവർക്കും ബാധകമാണോ എന്നതിന്‍റെ നിയമവശം അറിയില്ല. യു.ജി.സി നിയമനങ്ങളെക്കുറിച്ച് പറയുന്നുണ്ട്, അതിൽ ഒരു പാനൽ വേണമെന്നും പറയുന്നു, അത് ശരിയാണ്. എന്നാൽ വി.സിയെ എങ്ങനെ പിരിച്ചുവിടാമെന്ന് പറയുന്നില്ല. ഓരോ സർവകലാശാലയിലും ഓരോ വി.സിയെ പുറത്താക്കാൻ വ്യത്യസ്ത നിയമങ്ങളുണ്ട്. എല്ലാ വി.സിമാരെയും പുറത്താക്കുമെന്ന് പറയുന്നതിൽ ഗവർണർക്ക് രാഷ്ട്രീയ താൽപ്പര്യമുണ്ടെന്ന് കരുതുന്നു. നിയമനം നടത്തിയ വ്യക്തി ആദ്യം അത് പരിശോധിക്കേണ്ടതായിരുന്നു. കെടിയു വിധി തനിക്കും ബാധകമാകുമെന്നാണ് കരുതുന്നത്. എന്നാൽ, ആദ്യഘട്ടത്തിൽ യു.ജി.സി ചട്ടപ്രകാരമായിരുന്നില്ല കേരളത്തിലെ നിയമനമെന്നും കണ്ണൂർ വി.സി പറഞ്ഞു.