പ്രളയകാലത്ത് നൽകിയ അരിക്ക് പണം നൽകണമെന്ന കേന്ദ്ര നടപടി അംഗീകരിക്കാനാകില്ലെന്ന് പി രാജീവ്

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിക്ക് പണം വേണമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ എത്രയും വേഗം അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വരിഞ്ഞുമുറുക്കാനും വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തടയിടാനുമുള്ള മറ്റൊരു ശ്രമമായി മാത്രമേ ഈ നീക്കത്തെ കാണാൻ കഴിയൂവെന്ന് പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പ്രളയകാലത്ത് സൗജന്യമായി വിതരണം ചെയ്ത അരിയുടെ വില കേന്ദ്രസർക്കാർ പിടിച്ചുവാങ്ങുകയാണെന്ന് പി രാജീവ് പറയുന്നു. 205.81 കോടി രൂപ എത്രയും വേഗം അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട ഭക്ഷ്യ സബ്സിഡിയിൽ നിന്ന് അത് കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലെ ജനങ്ങൾക്ക് ഭക്ഷ്യധാന്യത്തിന്റെ ലഭ്യതക്കുറവ് ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ ഉത്തരവ് അനുസരിക്കേണ്ടിവന്നു. അല്ലാത്ത പക്ഷം സംസ്ഥാനത്തിന്‍റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ പണം പിടിക്കുമെന്നും കേന്ദ്ര സർക്കാർ ഭീഷണി മുഴക്കിയിരുന്നു. 

സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനും വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടയാനുമുള്ള മറ്റൊരു ശ്രമമായി മാത്രമേ ഈ നീക്കത്തെ കാണാൻ കഴിയൂ. തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ കത്ത് അവഗണിച്ചാണ് ദുരിതകാലത്ത് വിതരണം ചെയ്ത അരിക്ക് കേന്ദ്രം പണം ആവശ്യപ്പെടുന്നതെന്ന് പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.