തർക്കത്തിനൊടുവിൽ പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാന്‍ ഉത്തരവ്

ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറിൽ 1200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാൻഉത്തരവ്.കോടതിയിലെ നീണ്ടകാല തര്‍ക്കത്തിനൊടുവില്‍ ‘അനധികൃത താമസക്കാരെ’ ഒഴിപ്പിച്ച ശേഷം ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി ബുധനാഴ്ച അറിയിച്ചു.
ലാഹോറിലെ പ്രശസ്തമായ അനാർക്കലി ബസാറിനടുത്തുള്ള വാൽമീകി മന്ദിർ (ക്ഷേത്രം) അടക്കമുള്ള ഭൂമി ഒരു ക്രിസ്ത്യൻ കുടുംബം അനധികൃതമായി കയ്യേറിയതായി ആയിരുന്നു പരാതി. 20 വർഷത്തിലേറെയായി ക്രിസ്ത്യൻ കുടുംബം അനധികൃതമായി ക്ഷേത്രം കൈവശം വയ്ക്കുന്നുണ്ടെന്നാണ് ആരോപണം.

തങ്ങൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വാൽമീകി വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾക്ക് മാത്രമായിരുന്നു ക്ഷേത്രത്തിൽ ആരാധന നടത്താൻ സൗകര്യമൊരുക്കിയിരുന്നത് എന്ന് അവർ അവകാശപ്പെടുന്നു.