കടത്തിൽ മുങ്ങി പാകിസ്താൻ; മൊത്തം കടം 60 ട്രില്യൺ

രാജ്യം കോടിക്കണക്കിന് രൂപയുടെ കടക്കെണിയിലാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചു. പുതുതായി പുറത്തുവന്ന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം കടം 60 ട്രില്യൺ പാകിസ്ഥാൻ രൂപ ആണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കടത്തിൽ 11.9 ട്രില്യൺ രൂപയുടെ വർദ്ധനവുണ്ടായതായാണ് കണക്കാക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍റെ കണക്കനുസരിച്ച്, രാജ്യത്തിന്‍റെ മൊത്തം കടവും ബാധ്യതകളും 59.7 ട്രില്യൺ പാകിസ്ഥാൻ രൂപയായി ഉയർന്നിട്ടുണ്ട്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 25%ന്റെ വർദ്ധനവ്. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കടബാധ്യത വർദ്ധിച്ചതായി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി.

2018ൽ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാന്‍റെ മൊത്തം കടബാധ്യത 76.4 ശതമാനമായിരുന്നു. 2022 ജൂണിൽ ഇത് 89.2 ശതമാനമായി ഉയർന്നു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടബാധ്യത കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അധികാരത്തിലെത്തിയത്. എന്നാൽ 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ സ്ഥാനമൊഴിഞ്ഞപ്പോൾ, സർക്കാരിന്റെ മൊത്തം കടത്തിൽ 19.5 ട്രില്യൺ ഡോളർ അധികമായി ചേർന്നിരുന്നു.