‘പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം’; പിഎഫ്ഐയെ നിരോധിക്കണമെന്ന് ബിജെപി

പൂനെ: എൻഐഎ റെയ്ഡിനെ തുടർന്ന് നടന്ന അറസ്റ്റിനെതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം ഉയർത്തുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂനെയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ഈ മുദ്രാവാക്യം ഉയർന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പൂനെയിലെ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഘടനയ്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകളിലും അറസ്റ്റുകളിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ ഇരുത്തുമ്പോൾ പ്രതിഷേധക്കാർ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം.

പ്രതിഷേധക്കാർ ഉയർത്തിയ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി ഒത്തുകൂടിയതിന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ഇതിനകം തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുദ്രാവാക്യങ്ങളുടെ കാര്യം പരിശോധിച്ചുവരികയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ സാഗർ പാട്ടീൽ പറഞ്ഞു.