ഇന്ത്യയ്ക്കും, അമേരിക്കക്കുമെതിരെ പാക് രഹസ്യ സൈബര്‍ ആര്‍മി; പ്രവർത്തനം തുര്‍ക്കിയുടെ സഹായത്തോടെ

ഇസ്താബൂള്‍: സൈബർ ഇടങ്ങളിൽ അമേരിക്കയെയും ഇന്ത്യയെയും ആക്രമിക്കാനും പാകിസ്ഥാനെതിരായ സൈബർ ലോകത്തെ വിമർശനങ്ങൾ ഇല്ലാതാക്കാനും രഹസ്യ സൈബർ ആർമി പ്രവർത്തിക്കുന്നെന്ന് റിപ്പോർട്ട്. നോർഡിക് മോണിറ്റർ റിപ്പോർട്ട് പ്രകാരം തുർക്കിയുടെ സഹായത്തോടെയാണ് ഇത് നിലവിൽ വന്നത്. അമേരിക്കയ്ക്കും ഇന്ത്യക്കുമെതിരെ സൈബർ പ്രചാരണങ്ങൾ രൂപപ്പെടുത്താനും തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ലിംകളുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനും ഈ രഹസ്യ ആർമി ശ്രമിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

2018 ഡിസംബർ 17 ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലുവും അന്നത്തെ പാകിസ്ഥാൻ ആഭ്യന്തര സഹമന്ത്രി ഷെഹ്‌രിയാർ ഖാൻ അഫ്രീദിയും തമ്മിൽ നടത്തിയ സ്വകാര്യ ചർച്ചയിലാണ് ഇത്തരമൊരു യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇസ്ലാമാബാദിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഭൂരിഭാഗം ജീവനക്കാരും അറിയാത്ത മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രം അറിയാവുന്ന നീക്കമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേ ദിവസം തന്നെ സോയ്ലുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ പച്ചക്കൊടി കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 ഒക്ടോബർ 13 ന് കഹ്റാമൻമാരാസിലെ ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സോയ്ലു രഹസ്യ ഓപ്പറേഷന്റെ കാര്യം വെളിപ്പെടുത്തിയത്. തുർക്കിയിൽ നിന്ന് നേരിട്ട് വിമാനത്തിൽ അഞ്ചോ ആറോ മണിക്കൂർ പറന്ന ഒരു രാജ്യത്ത് എത്തി ഇത്തരമൊരു ഓപ്പറേഷൻ നടത്തിയെന്നാണ് തുർക്കി ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാൽ പാകിസ്ഥാന്‍റെ പേര് അദ്ദേഹം നേരിട്ട് പരാമർശിച്ചില്ല.