ആലപ്പുഴയിലെ ‘പപ്പടത്തല്ല്’; ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: വിവാഹ വിരുന്നിനിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്ക്. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് ഇത്രയും രൂപയുടെ നഷ്ടമുണ്ടായത്. സംഘർഷത്തിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്തിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ വിവാഹപാര്‍ട്ടിയുമായി പരാതി ഒത്തുതീർപ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

ഞായറാഴ്ച മുട്ടം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി വാക്കേറ്റമുണ്ടായത്. വരന്‍റെ സുഹൃത്തുക്കളായ തൃക്കുന്നപ്പുഴ സ്വദേശിയാണ് വിവാഹ സത്കാരത്തിനിടെ രണ്ടാം തവണയും പപ്പടം ആവശ്യപ്പെട്ടത്. പപ്പടം ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം വഴക്കിലേക്ക് നയിക്കുകയും സംഘർഷം ഓഡിറ്റോറിയത്തിന് പുറത്ത് വ്യാപിക്കുകയും ചെയ്തു.

സംഘർഷത്തിൽ ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. എന്നാൽ, സംഘർഷത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റതായും പലരും വെളിപ്പെടുത്താത്തതാണെന്നും അവിടെയുണ്ടായിരുന്നവർ പറഞ്ഞു.