പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച ശേഷം അവശനായാണ് ഷാരോൺ രാജ് മരിച്ചതെന്നാണ് ആരോപണം.

ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്‍സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണ കാരണമെന്നുമാണ് കുടുംബത്തിന്‍റെ പരാതി. ആദ്യം പാറശ്ശാല ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്.

കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളിൽ ചെന്നതായുള്ള സൂചനകളില്ല. കൂടുതൽ പരിശോധനയ്ക്ക് സാമ്പിൾ ലാബിലേക്ക് അയച്ചു.