പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവം; ആശുപത്രി പൊളിക്കാൻ ഉത്തരവിട്ട് സർക്കാർ

ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി പൊളിക്കാൻ ഉത്തരവിറട്ട് സർക്കാർ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയാണ് പൊളിക്കുന്നത്. യുപി സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഡെങ്കിപ്പനി ബാധിച്ച് 32 വയസുകാരൻ മരിച്ചതിന് പിന്നാലെയാണ് ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചത്. സംഭവം പുറത്തറിഞ്ഞയുടൻ ആശുപത്രിക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചിരുന്നു. പിറ്റേന്ന് ആശുപത്രി സീൽ ചെയ്തു. പ്ലേറ്റ്ലെറ്റിന് പകരം ജ്യൂസ് കുത്തിവച്ച് രോഗി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്.

അന്വേഷണം നടക്കുന്നതിനിടെ സംഭവത്തിൽ സർക്കാർ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ആശുപത്രി പൊളിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.