മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മരണം കൊലപാതകമെന്നു കുടുംബം

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലും നിരവധി മുറിവുകൾ കണ്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി സ്മിതകുമാരി (41) ആണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള സ്മിത കുമാരിയെ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാർഡിൽ ചികിത്സയിലായിരുന്ന സ്മിത കുമാരിയും മറ്റൊരു രോഗിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പ്രത്യേക സെല്ലിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സ്മിത കുമാരിയെ അബോധാവസ്ഥയിൽ സെല്ലിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.