പട്ടാമ്പി കൊലപാതകം; ഹർഷാദിന്റെ ശരീരത്തിൽ 160 ലേറെ മുറിവുകൾ

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പത്തെ ഹർഷാദ് മരിച്ചത് അതിക്രൂരമായ മർദ്ദനത്തിലൂടെയെന്ന് പൊലീസ്. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടേറ്റതിന്റെയും
നായയുടെ കഴുത്തിലെ ബെല്‍റ്റുകൊണ്ട് അടിയേറ്റതിന്റെയും പാടുകള്‍ ഹര്‍ഷാദിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹർഷാദിന്റെ ശരീരത്തിൽ 160 പാടുകളുണ്ടായിരുന്നു. ഹർഷാദിന് മുൻപും മർദ്ദനമേറ്റിരുന്നതായി പരിശോധനയിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് ഹര്‍ഷാദിനൊപ്പമുണ്ടായിരുന്ന ബന്ധു ഹക്കീമിനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹർഷാദിന്റെ അമ്മാവന്റെ മകനാണ് ഹക്കീം. പട്ടിക്ക് ഭക്ഷണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഹർഷാദിനെ ഹക്കീം മർദ്ദിച്ച് കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ വാരിയെല്ലുകൾ തകർന്ന ഹർഷാദ്, ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണപ്പെട്ടത്.

സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിന്റെ കേബിള്‍ വലിക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു ഹര്‍ഷാദും ഹക്കീമും. കൊപ്പം അത്താണിയിലെ വാടക വീട്ടിലാണ് കഴിഞ്ഞ നാല് മാസത്തോളമായി ഇവര്‍ താമസിക്കുന്നത്. ഹര്‍ഷാദിനെ ഹക്കീം നിരന്തരം മര്‍ദിച്ചിരുന്നതായി പോലീസ് പറയുന്നു. വ്യാഴാഴ്ചയും ക്രൂര മര്‍ദനത്തിന് ഹര്‍ഷാദ് ഇരയായി. വെള്ളിയാഴ്ച രാവിലെ അവശനിലയിലായ ഹര്‍ഷാദിനെ ഹക്കീമും ഇയാള്‍ വിളിച്ചുവരുത്തിയ മറ്റുള്ളവരും ചേര്‍ന്നാണ് ഉച്ചയോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കെട്ടിടത്തില്‍നിന്ന് വീണെന്ന് പറഞ്ഞാണ് ഹർഷാദിനെ ആശുപത്രിയിലെത്തിച്ചത്.