കെ.സി. വേണുഗോപാലിന്റെ പ്രസ്താവന ജനം തള്ളിക്കളയുമെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയുമായി സഹകരിച്ചാണ് സി.പി.ഐ(എം) പ്രവർത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്‍റെ പ്രസ്താവന ജനം തള്ളിക്കളയുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് .

ബി.ജെ.പിക്കും സംഘപരിവാറിന്‍റെ നീക്കങ്ങൾക്കുമെതിരെ കേരളത്തിൽ ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടി സി.പി.ഐ(എം) ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സി.പി.ഐ(എം) പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ആറു വർഷത്തിനിടെ കേരളത്തിൽ 17 സഖാക്കളാണ് ആർ.എസ്.എസിന്‍റെ കൊലക്കത്തിക്ക് ഇരയായത്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച ഹിന്ദുത്വ കോർപ്പറേറ്റ് വൽക്കരണത്തിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് സി.പി.ഐ.എമ്മും ഇടതുപാർട്ടികളുമാണ്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ അജണ്ടയ്ക്ക് കോൺഗ്രസ് എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.