തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്തിന് വേണ്ടി പി പി ദിവ്യയും കോഴിക്കോട് ജില്ലാ കോർപ്പറേഷനു വേണ്ടി സെക്രട്ടറി ബിനി കെ.യുവുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 1994 ലെ പഞ്ചായത്തീരാജ് ആക്ട്, 1994 ലെ മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം മനുഷ്യർക്ക് ഭീഷണി ഉയർത്തുന്ന അക്രമാസക്തമായ തെരുവുനായ്ക്കളെയും പന്നികളെയും കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകി. എന്നാൽ 2001ലെ എബിസി ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതോടെ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു.

ഹൈക്കോടതിയുടെ ഈ വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പരിധിയിലും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും നടന്ന തെരുവുനായ്ക്കളുടെ ആക്രമണങ്ങളുടെ എണ്ണവും അപേക്ഷയിൽ വിശദീകരിക്കുന്നു. അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവരാണ് രണ്ട് അപേക്ഷകളും സമർപ്പിച്ചത്.