കണ്ണൂർ സർവകലാശാലയിലെ 30000ലധികം വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. ഹാക്കർ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ കൊച്ചിയിലെ സ്വകാര്യ സൈബർ സെക്യൂരിറ്റി ഏജൻസിയാണ് കണ്ടെത്തിയത്. സർവകലാശാലയുടെ വെബ്സൈറ്റിലെ പിശകാണ് വിവരങ്ങൾ ചോർന്നതെന്നാണ് നിഗമനം.

കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഹാക്കർമാർ അവരുടെ ഫോറങ്ങളിലൊന്നിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. ഇതേതുടർന്ന് കൊച്ചിയിലെ സൈബർ സെക്യൂരിറ്റി സ്ഥാപനം നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളുടെ ആധാർ നമ്പർ, ഫോട്ടോകൾ, ഫോൺ നമ്പർ എന്നിവ കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂർ സർവകലാശാല വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. സൈബർ സെല്ലിനും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.