കാൻസർ രോഗിക്ക് ജാമ്യം നല്‍കിയതിനെതിരെ ഹര്‍ജി; ഇഡി ഉദ്യോഗസ്ഥന് പിഴ ചുമത്തി

ദില്ലി: കാൻസർ രോഗിക്ക് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയ ഇഡി ഉദ്യോഗസ്ഥന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇത്തരമൊരു ഹർജി സമർപ്പിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഇ.ഡി ഇത്തരത്തിലൊരു സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കേസിൽ ഇടപെടാൻ വിസമ്മതിച്ച ജസ്റ്റിസുമാരായ എം ആർ ഷാ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് പിന്നീട്, പ്രതിക്ക് മാരകമായ അസുഖവും അർബുദവും ഉണ്ടെന്നും അതിനാൽ ജാമ്യത്തിൽ വിട്ടയച്ചുവെന്നും ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച ബെഞ്ച് സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകാൻ അനുമതി നൽകിയ ഉദ്യോഗസ്ഥന് ഒരു ലക്ഷം രൂപ വഹിക്കണമെന്ന് വിധിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ ശമ്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.