പ്രിയ വർഗീസിന്റെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ

കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസറുടെ നിയമന നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് ലിസ്റ്റിൽ രണ്ടാം റാങ്ക് നേടിയ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മലയാളം അധ്യാപകനായ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിയമന നടപടികൾ സ്റ്റേ ചെയ്തിരുന്നു. വിഷയത്തിൽ പ്രിയ വർഗീസിന്‍റെയും യു.ജി.സിയുടെയും നിലപാട് കോടതി തേടിയിട്ടുണ്ട്. പ്രിയ വർഗീസിനെ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. പ്രിയ വർഗീസിന് എട്ട് വർഷത്തെ അധ്യാപന പരിചയമില്ല, അതാണ് മിനിമം യോഗ്യത. യു.ജി.സി വ്യവസ്ഥകൾ അനുസരിച്ച് പ്രസിദ്ധീകരണങ്ങൾ, റിസേർച്ച് സ്കോർ എന്നിവ പരിശോധിക്കാതെയാണ് പ്രിയ വർഗീസിന് ഉയർന്ന മാർക്ക് നൽകിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.