സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി തേടി ഹര്‍ജികൾ; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്‌

ന്യൂഡല്‍ഹി: സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജികളിലെ പ്രധാന ആവശ്യം.

സ്വവർഗ വിവാഹം ആഗ്രഹിക്കുന്നവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു. വിവിധ ജാതികളിലും മതങ്ങളിലും പെട്ടവരുടെ വിവാഹത്തിന് സുപ്രീം കോടതി ഭരണഘടനാപരമായ പരിരക്ഷ നൽകിയിട്ടുണ്ട്. സ്വവർഗ വിവാഹത്തിന് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന നിങ്ങൾക്ക് നൽകുന്നു. ഇത് പൗരന്‍റെ മൗലികാവകാശമാണ്. അതിനാൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളുടെ ആവശ്യം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഒമ്പത് ഹർജികൾ കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുകയാണ്.