എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

മുംബൈ: പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്.

പൈലറ്റുമാർക്ക് 65 വയസ്സുവരെ ജോലി ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകുന്നുണ്ട്. മിക്ക എയർലൈൻ കമ്പനികളും 65 വയസ്സ് വരെയുള്ള പൈലറ്റുമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു. 
 
നിലവിൽ എയർ ഇന്ത്യ ജീവനക്കാരുടെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, എയർലൈനിന്‍റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാൽ വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിൽ പൈലറ്റുമാരുടെ സേവനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. 

ഇതിനായി രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കാൻ എച്ച്ആർഡി വകുപ്പ്, ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്‍റ്, ഫ്ലൈറ്റ് സേഫ്റ്റി ഡിപ്പാർട്ട്മെന്‍റ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സമിതി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ പേരുകൾ മാനവ വിഭവശേഷി വകുപ്പ് മേധാവിക്ക് ശുപാർശ ചെയ്യും.