പിണറായി സർക്കാർ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്കെത്തി: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗൗതം അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്കു പിണറായി സർക്കാർ എത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അദാനിക്ക് വേണ്ടി അടിമപ്പണി ചെയ്യുന്ന സർക്കാർ അതിജീവനത്തിനായുള്ള മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ആർച്ച് ബിഷപ്പിനെതിരെ കേസെടുത്ത പൊലീസ്, സി.പി.എമ്മിന്‍റെ സമരം നടത്തിയ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ പൊലീസ് കേസെടുത്തത് അംഗീകരിക്കാനാവില്ല. കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കി. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ പിണറായി സർക്കാർ എത്തിയെന്നാണ് പൊലീസ് നടപടി വ്യക്തമാക്കുന്നത്. വിഴിഞ്ഞത്തെ അക്രമം സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗൗരവമുള്ളതാണ്. അതിനെക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.