പിണറായി ബിജെപിയുടെ വിശ്വസ്ത സേവകൻ: പരിഹസിച്ച് സുധാകരൻ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പിയുടെ ഏറ്റവും വിശ്വസ്തനായ സേവകനെന്ന് വിളിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. പാറപ്രത്തെ പഴയ മൂന്നാംകിട ഗുണ്ടയുടെ നിലവാരത്തിൽ നിന്ന് ഒരു തരിമ്പ് പോലും ഉയരാൻ കഴിയാത്ത പിണറായി വിജയനെ ഓർത്ത് കേരളം ഖേദിക്കുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ തവണയും ലാവലിൻ കേസ് വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കോൺഗ്രസ് നേതാക്കളെ കളിയാക്കി അമിത് ഷായെ പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രി മലയാളികൾക്ക് ഒരു ദയനീയ കാഴ്ചയാണ്.

ഇന്ത്യയിലെ ആർഎസ്എസ് നേതൃത്വത്തിന് ഇത്രയും വിശ്വസ്തതയുള്ള മറ്റൊരു സേവകനെ ഇന്നേവരെ കിട്ടിയിട്ടുണ്ടാവില്ല. വെറുതെയൊന്ന് ഭീഷണിപ്പെടുത്തിയാൽ ഉത്തരേന്ത്യ മുതൽ കന്യാകുമാരി വരെ നിർത്താതെ ഓടുന്ന, ഒരു കേസ് ഡയറി ഉയർത്തി കാണിച്ചാൽ സമനില തെറ്റിയ പോലെ ആര്‍എസ്എസിന്‍റെ ശത്രുക്കൾക്കെതിരെ എന്തും വിളിച്ചു കൂവുന്ന മറ്റൊരു അടിമ രാഷ്ട്രീയക്കാരൻ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ജനപ്രിയ നേതാവായ രാഹുൽ ഗാന്ധി ഈ രാജ്യത്തെ സാധാരണക്കാരുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നടന്ന് നീങ്ങുകയാണ്. ഇതിൽ മടുത്ത ബി.ജെ.പിയുടെ ദേശീയ നേതൃത്വം ഏറ്റവും വിശ്വസ്തനായ സേവകനെ രംഗത്തിറക്കി രാഹുലിനെ പുലഭ്യം പറയുകയാണ്. കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ പ്രതികരിക്കാൻ മാത്രമുള്ള പ്രധാന്യം പിണറായി വിജയന് ഇല്ലെന്നും സുധാകരൻ പരിഹസിച്ചു.