പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ യോഗ്യതയില്ല: കെ സുധാകരന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. ഗവർണറെപ്പോലും ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഭരിക്കുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഇപ്പോൾ ഭരണത്തെ നിയന്ത്രിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

“ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഗവർണർ പരസ്യമായി പരാമർശിച്ചിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താത്തത് ഗുരുതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവർണറുടെ ജീവന് പോലും ഭീഷണി നേരിടുന്ന സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്? വിയോജിക്കുന്നവരെ നിശബ്ദരാക്കുകയാണ് സിപിഎം. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഗവർണറുടെ പ്രസ്താവന. പാർട്ടി സെക്രട്ടറിയുടെ തലത്തിലാണ് മുഖ്യമന്ത്രി പലപ്പോഴും പെരുമാറുന്നത്.

സർവകലാശാലയിലെ ബന്ധുനിയമനം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ നീക്കത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. എന്നാൽ നടപടികൾ വലിയ വേഗത കൈവരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ കെ രാഗേഷിന്‍റെ ഭാര്യയുടെ അസോ. പ്രൊഫസർ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.