കോടിയേരിയുടെ മൃതശരീരം തോളിലേറ്റി പിണറായി വിജയൻ

കണ്ണൂർ: നെഞ്ച് പൊട്ടി, തകര്‍ന്ന അവസ്ഥയിലായിരുന്നു പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും. ഏറ്റവും പ്രിയപ്പെട്ട സഖാവിനെ നഷ്ടപ്പെട്ട വേദന പിണറായി വിജയന്‍റെ മുഖത്ത് പ്രകടമായിരുന്നു. ഇന്നലെ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ കോടിയേരിക്ക് അരികില്‍ ഇരിക്കുന്ന പിണറായിയുടെ ചിത്രം കേരളത്തിനാകെ നൊമ്പരമായി മാറിയിരുന്നു.

ഒടുവില്‍ കോടിയേരിക്ക് അരികില്‍ നിന്ന് മാറാതെ പ്രിയ സഖാവിന്‍റെ അന്ത്യയാത്രയിൽ പിണറായി വിജയന്‍ ഹൃദയം തകര്‍ന്ന് മൃതശരീരം ചുമലിലേറ്റി ഒപ്പം നടന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പയ്യാമ്പലത്തിലേക്കുള്ള കോടിയേരിയുടെ അവസാന യാത്രയില്‍ രണ്ടര കിലോമീറ്ററും പിണറായി വിജയന്‍ നടന്നു. ഏറ്റവും അവസാനം കുറച്ച് ദൂരം സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളാണ് കോടിയേരിയുടെ ശവമഞ്ചം ചുമന്നത്.

കോടിയേരി ബാലകൃഷ്ണന്‍റെ ശവസംസ്കാരത്തിന് ശേഷം നടന്ന അനുശോചന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം പൂർത്തിയാക്കാതെ പാതിവഴിയിൽ നിർത്തി. പ്രസംഗത്തിലുടനീളം നിറഞ്ഞ വിറയലോടെയാണ് പിണറായി സംസാരിച്ചത്. അഞ്ചുപതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് മുഖ്യമന്ത്രിക്ക് നഷ്ടമായത്.

“ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു”- ഇത്രയും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്‍റെ ഓർമയിൽ വിതുമ്പിക്കരഞ്ഞു.