ചിന്തൻ ശിവിറിന്റെ രണ്ടാം ദിനം വിട്ടുനിന്ന് പിണറായി വിജയൻ

ന്യൂഡല്‍ഹി: ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിവിറിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടു നിന്നു. ന്യൂഡൽഹിയിലെ കേരള ഹൗസിലുള്ള മുഖ്യമന്ത്രി ചിന്തൻ ശിവിർ രണ്ടാം ദിനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പിണറായി വിജയനും മാത്രമാണ് ഇന്നലെ ചിന്തൻ ശിവിറിൽ പങ്കെടുത്തത്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ മമത ബാനർജി, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭഖേൽ, നിതീഷ് കുമാർ, എം കെ സ്റ്റാലിൻ, നവീൻ പട്നായിക് എന്നിവർ ഇന്നലെ നടന്ന യോഗത്തിൽ നിന്ന് വിട്ടുനിന്നു.

ഭരണഘടനയിൽ ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചിന്തൻ ശിവിറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തിന്‍റെ ഉന്നമനത്തിനായി പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമപാലകരെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ അത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കണം. സംസ്ഥാനങ്ങൾക്ക് പരസ്പരം പഠിക്കാനും പ്രചോദിപ്പിക്കാനും കഴിയും. സഹകരണ ഫെഡറലിസത്തിന്‍റെ ഉദാഹരണമാണ് ചിന്തൻ ശിവിർ എന്നും പ്രധാനമന്ത്രി പറഞ്ഞു. 

അതേസമയം കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണെന്ന് ഇന്നലെ ചിന്തൻ ശിവിറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കസ്റ്റഡി അതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലുള്ളത് ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണെന്നും സേവന മനോഭാവവും, ജനസൗഹൃദ പൊലീസ് സേനയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിന് കേന്ദ്ര സഹായം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.