മദീനയിലെ ഇസ്‌ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികൾക്ക്‌ ആരംഭം

മദീന: മദീനയിലെ ഇസ്ലാമിക ചരിത്ര സ്ഥലങ്ങൾ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചു. മദീന അമീറും റീജിയണൽ ഡെവലപ്മെന്‍റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഹജ്ജ് ഉംറ മന്ത്രി ഡോ.തൗഫീഖ് അൽ റാബിയ, സാംസ്കാരിക ഉപമന്ത്രി ഹമദ് ഫായിസ് എന്നിവരും സന്നിഹിതരായിരുന്നു. പ്രവാചകന്‍റെ ജീവചരിത്രവും ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങളിലാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. പ്രാദേശിക വികസന അതോറിറ്റിയുടെ കീഴിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഡെവലപ്മെന്‍റ് ഓഫീസിന് കീഴിലാണ് പ്രവർത്തനങ്ങൾ നടത്തുക. ചരിത്രപരമായ സ്ഥലങ്ങളുടെ വികസനത്തിനും പുനരുജ്ജീവനത്തിനുമായി പ്രാദേശിക വികസന അതോറിറ്റിയും നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളും തമ്മിൽ കരാറുകളും ധാരണാപത്രങ്ങളും ചടങ്ങിൽ ഒപ്പുവെച്ചു.

സയ്യിദ് അൽ ഷുഹദ സ്ക്വയർ സൈറ്റ്, ബനിസാദിലെ സഖിഫ (പ്രവാചക പള്ളിയുടെ പടിഞ്ഞാറ്), ഖന്ദഖ് സൈറ്റ്, ഖിബ് ലത്തൈൻ പള്ളിയുടെയും പരിസര പ്രദേശങ്ങളുടെയും വികസനം, ഉസ്മാൻ ബിൻ അഫാൻ കിണർ എന്നിവയുടെ രൂപകൽപ്പനയും നടത്തിപ്പും ഇതിൽ ഉൾപ്പെടുന്നു. ചരിത്രപരമായ സ്ഥലങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ അഭിനന്ദിച്ചു. വികസന പദ്ധതികൾ പൂർത്തിയാക്കിയ എട്ട് കേന്ദ്രങ്ങളുടെ ഉദ്ഘാടനം മദീന ഗവർണർ ചടങ്ങിൽ നിർവഹിച്ചു. അൽഗമാമ മസ്ജിദ്, അൽസുഖ്യ പള്ളി, അൽരായ പള്ളി, അബൂബക്കർ സിദ്ദീഖ് പള്ളി, ഉമർ ബിൻ അൽഖത്തബ് പള്ളി, ബാനി അനിഫ് പള്ളി, ഗെർസ് വെൽ, പ്രവാചകൻ ഉപയോഗിച്ചിരുന്ന കിണറുകളിലൊന്നായ ഉർവത് ബിൻ സുബൈർ കൊട്ടാരം എന്നിവിടങ്ങളിൽ പുനരുദ്ധാരണവും വികസന പ്രവർത്തനങ്ങളും പൂർത്തിയായി.