പ്ലസ്ടു സേ പരീക്ഷാഫലം വൈകുന്നു; തുടർപഠനത്തിനും മത്സരപ്പരീക്ഷകൾക്കും അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ

കോഴിക്കോട്: പരീക്ഷാ ഫലവും മാർക്ക് ലിസ്റ്റും വൈകുന്നതുമൂലം തുടർപഠനത്തിനും അഖിലേന്ത്യാതലത്തിലെ മത്സരപ്പരീക്ഷകൾക്കും അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ. പ്ലസ് ടു മാർക്ക് മെച്ചപ്പെടുത്താൻ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരും സേ പരീക്ഷയെഴുതിയവരുമാണ് ബുദ്ധിമുട്ടിലായത്. ബിരുദ പ്രവേശനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലായതിനാൽ ഫലം ഇനിയും വൈകിയാൽ ഒരു വർഷം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവർ.

മുൻ വർഷങ്ങളിൽ, ബിരുദ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റ് ആരംഭിക്കുമ്പോഴേക്കും ഫലങ്ങൾ വരാറുണ്ടായിരുന്നു. ഈ വർഷത്തെപ്പോലെ വൈകാറില്ലെന്ന് അധ്യാപകർ പറയുന്നു. ഇത്തവണ സേ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകാൻ തന്നെ ഓഗസ്റ്റ് പകുതിയായി. പ്ലസ് ടു പരീക്ഷയിൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷിച്ചവർക്ക് മാർക്ക് ലിസ്റ്റ് ലഭിക്കാതെ ഡിഗ്രിയിൽ പ്രവേശിക്കാൻ കഴിയില്ല.

കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ പ്രവേശനത്തിനുള്ള രണ്ട് അലോട്ട്മെന്‍റുകൾ പൂർത്തിയായി. മൂന്ന് അലോട്ട്മെന്‍റുകൾ മാത്രമാണുള്ളത്. അപ്പോഴേക്കും ഫലം വരുമോ എന്ന് ഉറപ്പില്ല. മറ്റ് സർവകലാശാലകളിലും സ്വയംഭരണ കോളേജുകളിലും അവസരം ലഭിക്കാനും സാധ്യതയില്ല. സേ പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ വർഷങ്ങളിൽ ഒരവസരം നൽകിയിരുന്നു. രണ്ടാം അലോട്ട്മെന്റിന് ഇടയിൽ തന്നെ ഫലം വന്നതിനാലാണ് ഇത് സാധ്യമായത്. ഇത്തവണ ഫലം വളരെ വൈകിയാണ് വരുന്നതെങ്കിൽ അവർക്ക് പ്രത്യേക അലോട്ട്മെന്‍റ് അവസരം നൽകേണ്ടിവരും. ഇല്ലെങ്കിൽ, തുടർപഠനത്തിനുള്ള സാധ്യത ഇല്ലാതാകും.