തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയിൽ

ചെന്നൈ: തിരുവള്ളൂർ കീഴ്ചേരിയിൽ സ്കൂളിൽ എത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുത്തണി തെക്കല്ലൂർ സ്വദേശികളായ പൂസനത്തിന്‍റെയും മുരുകമ്മാളിന്‍റെയും മകളായ സരള (17) ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സരള. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം ഭക്ഷണം കഴിക്കാൻ പോയ സരള ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതായി പറയപ്പെടുന്നു. എന്നാൽ വിഷം കഴിച്ചാണ് സരള മരിച്ചതെന്ന് സ്കൂൾ അധികൃതർ തങ്ങളോട് പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്. അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് കള്ളക്കുറിച്ചിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം പിന്നീട് കലാപമായി മാറിയിരുന്നു.