കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന കോവിഡ്-19 ന്‍റെ ബിഎഫ്.7 വകഭേദത്തിന്‍റെ നാല് കേസുകൾ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന യോഗത്തിൽ രാജ്യത്തെ കൊവിഡ് സാഹചര്യവും അനുബന്ധ വശങ്ങളും അവലോകനം ചെയ്യും. ജൂലൈ മുതൽ നവംബർ വരെ ഗുജറാത്തിലും ഒഡീഷയിലും 2 ബിഎഫ്.7 വീതം കേസുകൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ചുചേർത്ത കോവിഡ് ആക്ഷൻ കമ്മിറ്റി യോഗത്തിൽ ആൾക്കൂട്ടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് ധരിക്കാനും സുരക്ഷിതമായ അകലം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിരുന്നു. കോവിഡ്-19 രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ ശേഖരം ഉറപ്പാക്കാനും പോസിറ്റീവ് സാമ്പിളുകൾ എല്ലാ ദിവസവും ജനിതക സീക്വൻസിംഗിനായി കൈമാറാനും ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ വിമാന യാത്രക്കാരിൽ ചിലരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു. കൊവിഡ് ആക്ഷൻ കമ്മിറ്റി അടുത്തയാഴ്ച വീണ്ടും ചേരും.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 129 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 3,408 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 5,30,677 ആയി.