വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. പ്രസിഡന്‍റ് ദ്രൗപദി മുർമുവും അപകടത്തിൽ അനുശോചിച്ചു.

അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് ബസപകടത്തിൽ മരിച്ചത്.  സ്കൂളിലെ കായികാധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ബസ് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ചു മറിയുകയായിരുന്നു.

പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. 40 ഓളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അമിത വേഗതയിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ ഒളിവിലാണ്.