മുംബൈ-ഗാന്ധിനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗാന്ധിനഗർ -മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ സെമി ഹൈസ്പീഡ് ട്രെയിനിന് പ്രധാനമന്ത്രി പച്ചക്കൊടി കാണിച്ചു. ഇതേ ട്രെയിനിൽ പ്രധാനമന്ത്രി യാത്ര നടത്തുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ സർവീസിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തുകഴിഞ്ഞാൽ വിമാനത്തിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ പോലും പിന്നീട് യാത്ര ചെയ്യാൻ വന്ദേഭാരത് എക്സ്പ്രസ് തിരഞ്ഞെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“വിമാനത്തിന് ഉള്ളിലേതിനെക്കാള്‍ ശബ്ദം കുറവാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉള്‍വശത്ത്. രാജ്യത്തെ രണ്ട് വന്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സ്വാശ്രയമാകുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ വന്‍ ചുവടുവെപ്പാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.” പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ ന്യൂഡൽഹി-വാരണാസി റൂട്ടിലും രണ്ടാമത്തേത് ന്യൂഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലുമായിരുന്നു. ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനാണ് മൂന്നാമത്തേത്. വന്ദേഭാരത് ട്രെയിൻ ഒരു വിമാനത്തിലെന്നപോലെയുള്ള സുഖസൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ട്രെയിനുകളുടെ കൂട്ടിയിടികൾ ഒഴിവാക്കാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് സാങ്കേതികവിദ്യയും സവിശേഷമാണ്.