ഇന്ത്യൻ പാർലമെന്റിനേക്കാൾ പ്രധാനമന്ത്രി വിദേശ പാർലമെന്റിൽ സംസാരിക്കുന്നു: ശശി തരൂർ

ഇന്ത്യൻ പാർലമെന്‍റിനേക്കാൾ വിദേശ പാർലമെന്‍റിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് ശശി തരൂർ എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ ഹാജരാകാത്തതിനെ പരിഹസിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രവർത്തന ശൈലിയെ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കോൺഗ്രസ് എംപി താരതമ്യം ചെയ്തത്.

നെഹ്റുവിന് വിപരീതമായി, മോദി ഇന്ത്യൻ പാർലമെന്‍റിനേക്കാൾ കൂടുതൽ പ്രസംഗങ്ങൾ നടത്തിയത് വിദേശ പാർലമെന്‍റിലാണെന്നും തരൂർ പറഞ്ഞു. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ അനുസ്മരിച്ച ശശി തരൂർ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെന്‍റ് സമ്മേളനം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്തത് വിവരിച്ചു.

എന്നാൽ ഇന്ന്, ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ഉന്നയിക്കാൻ മോദി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ-ചൈന വിഷയങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ചയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.