പിഎൻബി തട്ടിപ്പ്; പണം നഷ്ടപ്പെട്ടത് കോര്‍പറേഷന് മാത്രമല്ലെന്ന് ഓഡിറ്റിൽ കണ്ടെത്തൽ

കോഴിക്കോട്: കോർപ്പറേഷന്‍റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിന്‍റെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പൊലീസ് കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ ടി.എ.ആന്‍റണിക്കാണ് അന്വേഷണ ചുമതല. കോർപ്പറേഷന് മാത്രമല്ല പണം നഷ്ടമായതെന്ന് ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തുക എത്രത്തോളമാണെന്നോ ഏതെല്ലാം അക്കൗണ്ടില്‍ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്തെയാകെ ഞെട്ടിച്ച ബാങ്ക് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്ന് അഞ്ചാം ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പണം തട്ടിയ ബാങ്ക് മാനേജർ എം.പി റിജിൽ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഇയാൾ കോടതിയെ സമീപിച്ചു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും. 

അതേസമയം, കോഴിക്കോട് കോർപ്പറേഷൻ റിജില്‍ തട്ടിയെടുത്തതായി പറയുന്ന തുകയും ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന സൂചന. ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ് മേയർ പറഞ്ഞതെങ്കിലും 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കണക്ക്. റിജിൽ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പിതാവിന്‍റെ പേരിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുകയും പിന്നീട് ആക്സിസ് ബാങ്കിലേക്ക് മാറ്റിയ തുകയും താരതമ്യം ചെയ്താണ് ഓഡിറ്റ് വിഭാഗം ഈ നിഗമനത്തിലെത്തിയത്. ആക്സിസ് ബാങ്കിലെ ട്രേഡിംഗ് അക്കൗണ്ട് വഴിയാണ് റിജിൽ ഓൺലൈനായി തുക പിൻവലിച്ചത്.