സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു ;ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പോക്സോ നിയമപ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. ഇക്കാലയളവിൽ സംസ്ഥാനത്തൊട്ടാകെ പോക്സോ നിയമ പ്രകാരം 1,777 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ തിരുവനന്തപുരത്ത് മാത്രം 228 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിലെ കണക്കുകൾ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലേറെയും ഈ അഞ്ച് മാസത്തിനുള്ളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. നഗരപ്രദേശങ്ങളിൽ 72 കേസുകളും ഗ്രാമപ്രദേശങ്ങളിൽ 156 കേസുകളും രജിസ്റ്റർ ചെയ്തു.

2021 ൽ 3,559 കേസുകളും 2020 ൽ 3,056 കേസുകളും,2019 ൽ 3,640 കേസുകളും പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്തു. കുട്ടികൾക്കെതിരായ 2144 അക്രമ സംഭവങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം ശൈശവ വിവാഹങ്ങളാണ്.