റോഡ് ടാറിങ്ങിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത് സ്വാഗതാര്‍ഹം; നടപടിയെടുക്കുമെന്ന് മന്ത്രി റിയാസ്

മലപ്പുറം: കൊണ്ടോട്ടിയിൽ കൂറ്റൻ മരങ്ങൾ റോഡിനുള്ളിലാക്കി ടാർ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്തെ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിന്റെ 120 കോടി രൂപ മുതൽ മുടക്കിയുള്ള വികസനത്തിലാണ് തലതിരിഞ്ഞ പണി പുരോഗമിക്കുന്നത്. കൊണ്ടോട്ടി എടവണ്ണപ്പാറ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി നാനൂറോളം മരങ്ങളാണ് ഉള്ളത്. നിലവിലെ നിലയിൽ പണി പൂർത്തിയായാൽ അതിന്‍റെ പകുതിയെങ്കിലും റോഡിനുള്ളിലായിരിക്കും.

ഇലക്ട്രിക് പോസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡിനുള്ളിലെ പോസ്റ്റുകൾ മാറ്റണമെങ്കിൽ ലൈനുകൾ മാറ്റണം. അതും റോഡിലെ മരങ്ങൾ മുറിച്ച് മാറ്റാതെ ചെയ്യാൻ കഴിയില്ല. വീതികൂട്ടിയ റോഡിനുള്ളിൽ നൂറുകണക്കിന് പോസ്റ്റുകളുണ്ട്.

നിരവധി തവണ ടെൻഡർ വിളിച്ചിട്ടും നിശ്ചിത വിലയ്ക്ക് മരങ്ങൾ മുറിക്കാനുള്ള കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. കരാർ ഈ മാസം തന്നെ പൂർത്തിയാക്കി മരങ്ങൾ മുറിച്ച് മാറ്റുമെന്നും റോഡ് വീണ്ടും പൊളിക്കുമ്പോൾ കരാറുകാരൻ തന്നെ ചെലവ് വഹിക്കുമെന്നുമാണ് പ്രതികരണം.