ബലാത്സംഗ പരാതിയിൽ പൊലീസ് നടപടി എടുത്തില്ല ; ഇര സ്വയം തീകൊളുത്തി

മധ്യപ്രദേശ്: ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ 26കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തു. മധ്യപ്രദേശിലെ ഷഹ്ദോലിലെ അമലൈ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് സംഭവം.

അമലൈ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മുഹമ്മദ് സമീർ, സബ് ഇൻസ്പെക്ടർ സാവിത്രി സിംഗ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും ഫീൽഡ് ഡ്യൂട്ടിയിൽ നിന്ന് നീക്കിയതായി പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ ഓഫീസർ ബ്രിജ് ബഹദൂറിനെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാഹവാഗ്ദാനം നൽകി പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് ഓഗസ്റ്റ് 12നാണ് യുവതി പരാതി നൽകിയത്. എന്നാൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തില്ല. പിന്നീട് യുവതി മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതി നൽകി. തുടർന്ന് സെപ്റ്റംബർ 2 ന് ഇരയെയും പ്രതിയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ പ്രതിയുടെ പക്ഷം ചേർന്ന് ഉദ്യോഗസ്ഥർ സംസാരിച്ചതോടെ ഇര സ്വയം തീകൊളുത്തുകയായിരുന്നു.