യുവനടിമാര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പോലീസ്

കോഴിക്കോട്: ഷോപ്പിംഗ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അന്വേഷണം തുടരുന്നു. കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംശയത്തിന്‍റെ പേരിൽ ഒരാളെ ചോദ്യം ചെയ്തു. എന്നാൽ ഇയാൾ പ്രതിയാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

മാളിൽ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിയിൽ നിന്ന് പരമാവധി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫിലിം പ്രൊമോഷൻ ഇവന്‍റിന്‍റെ ഭാഗമായി നിരവധി പേർ പകർത്തിയ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന് പുറമെ മാളിലെ വിവിധ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. മാളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവസമയത്ത് മാളിൽ വൻ ജനാവലിയുണ്ടായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം രണ്ട് നടിമാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് യുവനടിമാർ ലൈംഗികാതിക്രമത്തിനിരയായത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കായി ഒരു കൂട്ടം യുവനടിമാരും അഭിനേതാക്കളും മാളിൽ എത്തിയിരുന്നു. സംഭവം കാണാനായി ഒരു വലിയ ജനക്കൂട്ടം മാളിൽ തടിച്ചുകൂടിയിരുന്നു. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവനടിമാർ ലൈംഗികാതിക്രമത്തിനിരയായത്. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ മുഖത്തടിക്കുകയും ചെയ്തു.