പൊലീസ് സംരക്ഷണം വേണം; കോടതിയിൽ അപേക്ഷയുമായി സ്വപ്ന

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് തന്റെ ജീവന ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

ജീവന് ഭീഷണിയുള്ളതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നൽകിയത് ഇതേ കോടതിയിലാണ്. രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയ കോടതി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സംശയത്തിന്റെ നിഴലിലാക്കി സ്വർണക്കടത്ത് കേസിൽ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയത്. തിരുവനന്തപുരം ജവഹർ നഗറിലെ യുഎഇ കോൺസുൽ ജനറലിന്റെ വസതിയിൽ നിന്ന് എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് അതിശയകരമായ ഭാരമുള്ള ബിരിയാണി പാത്രങ്ങൾ എത്തിച്ചെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.