തുഷാർ വെള്ളാപ്പള്ളി 21ന് ഹൈദരാബാദിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടിസ്

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്. തുഷാർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. മൂന്നാർ സ്വദേശിനിയായ നൽഗൊണ്ട എസ്.പി രമ മഹേശ്വരിയും സംഘവും സ്ഥലത്തെത്തി.

കൂറുമാറാൻ 4 എംഎൽഎമാർക്ക് ഇടനിലക്കാർ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് ടിആർഎസിന്‍റെ ആരോപണം. അഹമ്മദാബാദിൽ ഇരിക്കുന്ന ഇടനിലക്കാരെ നിയന്ത്രിച്ചത് തുഷാറാണെന്ന് കെസിആർ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഇടനിലക്കാർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ സമർപ്പിക്കാനാണ് തെലങ്കാന സർക്കാരിന്റെ തീരുമാനം. തെളിവുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തു.