പുറപ്പെടുന്നത് വരെ വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തിയ ബസിനെതിരെ പോലീസ് നടപടി

കണ്ണൂര്‍: എല്ലാ യാത്രക്കാരും ബസിൽ കയറിയതിന് ശേഷം പുറപ്പെടുന്നതിന് മുമ്പ് മാത്രമേ വിദ്യാർത്ഥികളെ കയറാൻ അനുവദിക്കൂ. ചിലപ്പോൾ ഓടി കയറുകയും വേണം. സീറ്റുണ്ടെങ്കിലും ഇരിക്കാൻ അനുവദിക്കില്ല. ഇത്തരത്തിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും നിത്യസംഭവമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടി പേരിന് മാത്രമാണ്.

ബുധനാഴ്ച തലശ്ശേരിയിൽ മഴയത്ത് ബസിൽ കയറ്റാതെ കുട്ടികളെ ബസ് ജീവനക്കാർ തടയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എസ്.എഫ്.ഐയുടെയും മറ്റും നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്.

9500 രൂപ പിഴയീടാക്കിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഇന്ന് ബസ് വിട്ടയച്ചത്. പ്രതിഷേധത്തെ തുടർന്ന് സംഭവ ദിവസം തന്നെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.