കോടിയേരിയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

കോടിയേരി: ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) കേസ് റിപ്പോർട്ട് ചെയ്ത കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിന്‍റെ നിർദേശത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. തലശ്ശേരി നഗരസഭ, ഡി.വി.സി. യൂണിറ്റിന്‍റെ തലശേരി ശാഖ എന്നിവയെ ഏകോപിപ്പിച്ച് കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം പ്രദേശത്ത് വിപുലമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്‍റ്. സി.ജി. ശശിധരൻ, ബയോളജിസ്റ്റ് സി.ജെ.ചാക്കോ, എപ്പിഡെമിയോളജിസ്റ്റ് കെ.അഭിഷേക് എന്നിവർ സ്ഥലം സന്ദർശിച്ചു. സി.വി.സി. യൂണിറ്റ് തലശ്ശേരി എച്ച്.ഐ. വൽസ തിലകന്‍റെ നേതൃത്വത്തിൽ ഇൻസെക്ട് കലക്ടർമാർ പ്രദേശത്ത് കീടപഠനം നടത്തുകയും ചെള്ളുപനിക്കു കാരണമാകുന്ന ലെപ്ടോത്രോംബീഡിയം ഏലിയൻസ് എന്നറിയപ്പെടുന്ന ചിഗ്ഗറുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. തുടർന്ന് രോഗകാരികളായ ചിഗ്ഗറുകളെ നശിപ്പിക്കാൻ കീടനാശിനി പ്രദേശത്ത് തളിച്ചു. സാധാരണയായി ചിഗ്ഗറുകളെ കണ്ടുവരുന്ന കുറ്റിച്ചെടികൾ നീക്കം ചെയ്തു.

കൗൺസിലർ കെ. സിന്ധുവിന്‍റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാർ പനി സർവേ നടത്തുകയും രോഗം പിടിപെടാൻ സാധ്യതയുള്ള 10 പേർക്ക് രോഗപ്രതിരോധ ഗുളികകൾ നൽകുകയും ചെയ്തു.