പോപ്പുലര്‍ ഫ്രണ്ട് നിരോധനം; പൊലീസ് ആസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ ഉന്നതതല യോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യം യോഗത്തിൽ ചർച്ചയാകും. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണങ്ങൾ, ഓരോ ജില്ലയിലെയും ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചാവിഷയമാകും. ക്രമസമാധാന ചുമതലയുള്ള എസ്പിമാരുൾപ്പെടെയുള്ളവരുടെ യോഗമാണ് വിളിച്ചിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ പൊലീസ് പരിശോധന തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന്‍റെ ആസ്ഥാനം ഉൾപ്പെടെ നിരവധി ഓഫീസുകൾ കഴിഞ്ഞ ദിവസം പൊലീസ് സീൽ ചെയ്തിരുന്നു. എൻ.ഐ.എയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്‍റർ പൊലീസ് സീൽ ചെയ്തത്.  

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പുറമെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും ഉന്നതതല യോഗം ചർച്ച ചെയ്യും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ നാളെ ആരംഭിക്കും. കുട്ടികളിലെ മയക്കുമരുന്ന് വ്യാപനം തടയാൻ എക്സൈസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 1,80,000 അധ്യാപകർക്ക് പരിശീലനം നൽകിയതായി എക്സൈസ് കമ്മീഷണർ അറിയിച്ചു. മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കാൻ വിവിധ ഏജൻസികളും പൊതുജനങ്ങളും കൈകോർക്കുന്ന ബൃഹത്തായ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.