പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ. രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരൻമാർ എന്ന നിലയിൽ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം സംഘടന അംഗീകരിക്കുന്നുവെന്ന് സത്താർ പ്രസ്താവനയിൽ പറഞ്ഞു.

‘പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്‍റെ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു’ എന്ന് പ്രസ്താവനയിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്നും ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചത്.