പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പരിഹാരമല്ല; രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് യെച്ചൂരി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ആ സംഘടന ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള മാർഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. “ഇത്തരം സംഘടനകളെ നിരോധിച്ചാൽ അവ മറ്റൊരു പേരിൽ വരും. രാഷ്ട്രീയമായാണ് ഇത്തരം സംഘടനകളെ നേരിടേണ്ടത്. ഇതോടൊപ്പം ഭരണതലത്തിലും ക്രിമിനലുകൾക്കെതിരെ നടപടിയുണ്ടായാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ” എകെജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി പറ‍ഞ്ഞു.

“ആർഎസ്എസിനെ രാജ്യത്ത് മൂന്നു പ്രാവശ്യം നിരോധിച്ചിട്ടുണ്ടെങ്കിലും അവർ അക്രമ പ്രവർത്തനം നിർത്തിയിട്ടില്ല. ഭീകരവാദവും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന പ്രവർത്തനവും ആർഎസ്എസ് തുടരുന്നു. മതന്യൂനപക്ഷങ്ങൾക്കെതിരെയും ആർഎസ്എസ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ്. മാവോയിസ്റ്റുകളെ നിരോധിച്ചെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ അവർ തുടരുകയാണ്. മതപരമായ വിഭജനം അവസാനിപ്പിക്കണമെങ്കിൽ മതേതര അടിത്തറ ശക്തിപ്പെടണം. ബുൾഡോസർ രാഷ്ട്രീയം കൊണ്ട് ഇതിനു കഴിയില്ല. പോപ്പുലർ ഫ്രണ്ടുപോലുള്ള സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ സിപിഎമ്മും സർക്കാരും പ്രതിജ്ഞാബദ്ധമാണ്. ബിജെപി ദേശീയ പ്രസിഡന്റ് പറഞ്ഞത് കേരളം തീവ്രവാദികളുടെ ഹോട്ട് സ്പോട്ട് ആണെന്നാണ്. അദ്ദേഹം ആർഎസ്എസിനോട് കൊലപാതകവും വിദ്വേഷ പ്രചാരണവും നിർത്താൻ പറയണം” സീതാറാം യെച്ചൂരി പറഞ്ഞു.