ജനസംഖ്യയിൽ അസന്തുലിതാവസ്ഥ; ആർഎസ്എസ് മേധാവിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യയിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥയുണ്ടെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന വംശീയ വിദ്വേഷത്തിന്‍റെ കൂട് തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രചാരണം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല. സമീപഭാവിയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന നുണ വർഷങ്ങളായി സംഘപരിവാർ പ്രചരിപ്പിക്കുകയാണ്. ആർഎസ്എസ് വീണ്ടും ആ ആയുധം പൊടിതട്ടിയെടുക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘ടോട്ടൽ ഫെർട്ടിലിറ്റി റേറ്റുമായി’ (ടിഎഫ്ആർ) ബന്ധപ്പെടുത്തിയാണ് ജനസംഖ്യാ വളർച്ച കണക്കാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019-21 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ (എൻഎഫ്എച്ച്എസ് -5) നിന്നുള്ള ഡാറ്റ കാണിക്കുന്നത്, രാജ്യത്തെ മറ്റ് മതങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ 20 വർഷത്തിനിടെ മുസ്ലിം സമുദായത്തിലെ മൊത്തം പ്രത്യുൽപാദന നിരക്ക് കുറഞ്ഞുവെന്നാണ്.  ഹിന്ദു, മുസ്ലീം സമുദായങ്ങളുടെ മൊത്തം പ്രത്യുത്പാദന നിരക്ക് യഥാക്രമം 1.9 ഉം 2.3 ഉം ആണെന്ന് സർവേ പറയുന്നു.  വ്യത്യാസം 0.4 മാത്രമാണ്. മുസ്ലിം സമുദായത്തിലെ മൊത്തം പ്രത്യുൽപാദന നിരക്ക് 2015-16 ലെ 2.6 ൽ നിന്ന് 2019-21 ൽ 2.3 ആയി കുറഞ്ഞു.  1992-93 ൽ ഇത് 4.4 ആയിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഹിന്ദു സമുദായത്തിൽ ഫെർട്ടിലിറ്റി നിരക്കിന്‍റെ കാര്യത്തിൽ 41.2 ശതമാനം കുറവുണ്ടായപ്പോൾ മുസ്ലിംകൾക്കിടയിൽ 46.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യാ വർദ്ധനവിൽ 3.1 ശതമാനം ഇടിവുണ്ടായി. എന്നിരുന്നാലും, മുസ്ലിം ജനസംഖ്യാ വർദ്ധനവിൽ 4.7 ശതമാനമാണ് ഇടിവുണ്ടായത്. ഇത്തരം കണക്കുകൾ പൊതുമധ്യത്തിൽ ലഭ്യമാകുമ്പോൾ ആണ് തെറ്റായ കാര്യങ്ങൾ പറഞ്ഞ് ആർഎസ്എസ് വർഗീയത പ്രചരിപ്പിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വത്തെ നിർവചിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങളുടെ തുടർച്ചയായാണ് വിജയദശമി ദിനത്തിൽ ആർഎസ്എസ് മേധാവിയുടെ പ്രസംഗം. സംഘപരിവാറിന്‍റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണ്. വിദ്വേഷത്തിന്‍റെ രാഷ്ട്രീയം പ്രോത്സാഹിപ്പിച്ച് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ഈ വിനാശകരമായ നീക്കം മതേതര സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.