മതാടിസ്ഥാനത്തിൽ ജനസംഖ്യ അസമത്വം; നിയന്ത്രണത്തിന് നിയമംവേണം: മോഹന്‍ ഭാഗവത്

നാഗ്പുര്‍: ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമിയോട് അനുബന്ധിച്ച് നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയ്ക്ക് വരുമാന സ്രോതസ്സുകൾ ആവശ്യമാണ്. വിഭവങ്ങൾ നിർമ്മിക്കാതെ ജനസംഖ്യ വളരുകയാണെങ്കിൽ, അത് ഒരു ബാധ്യതയായി മാറുന്നു. ജനസംഖ്യയെ ഒരു ആസ്തിയായി കണക്കാക്കുന്ന മറ്റൊരു കാഴ്ചപ്പാടുണ്ട്. രണ്ട് വശങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് എല്ലാവർക്കുമായി ഒരു ജനസംഖ്യാ നയത്തിൽ നാം പ്രവർത്തിക്കേണ്ടതുണ്ടെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു.

മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാൻ കഴിയാത്ത ഒരു പ്രശ്നമാണ്. ഇത് ഭൂമിശാസ്ത്രപരമായ അതിരുകളെ മാറ്റും. ജനന നിരക്കിലെ വ്യത്യാസങ്ങൾക്കൊപ്പം, ബലപ്രയോഗത്തിലൂടെയുള്ള പരിവർത്തനങ്ങളും നുഴഞ്ഞുകയറ്റവും പ്രധാന കാരണങ്ങളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.