പിപിഇ കിറ്റ് അഴിമതി; ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. മുൻ മന്ത്രി കെകെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം. ഇത് തുടരാമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമായി. ആരോഗ്യ സെക്രട്ടറി രാജൻ കോബ്രഗഡെ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്.

500 രൂപ വിലവരുന്ന പി.പി.ഇ കിറ്റുകൾ മൂന്നിരട്ടി ഉയർന്ന നിരക്കിൽ വാങ്ങിയതായി ലോകായുക്തയ്ക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.  കെ കെ ശൈലജയും രാജൻ കോബ്രഗഡെയും ഉൾപ്പെടെ 11 പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരാണ് ലോകായുക്തയെ സമീപിച്ചത്. 

അഴിമതിയും ക്രമക്കേടും ആരോപിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
2020 മാർച്ച് 30ന് സംസ്ഥാന സർക്കാർ സാൻഫാർമയിൽ നിന്ന് 50,000 പിപിഇ കിറ്റുകൾ ഒരു കിറ്റിന് 1,550 രൂപ നിരക്കിൽ വാങ്ങിയിരുന്നു.