ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കെതിരെ ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഞാൻ മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാറില്ല. എനിക്ക് അവരോട് ബഹുമാനമുണ്ട്. മാധ്യമങ്ങളോടു പുറത്തു കടക്കാനും സിൻഡിക്കറ്റ് എന്നു പറഞ്ഞതും ആരെന്ന് തനിക്കറിയാമെന്ന് മുഖ്യമന്ത്രിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ‘പിപ്പിടി’ പ്രയോഗത്തെയും ഗവർണർ വിമർശിച്ചു. രാജി ആവശ്യം സർവകലാശാല വി.സിമാർ തള്ളിയതിനെ തുടർന്ന് രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണറുടെ പ്രസ്താവന.

കണ്ണൂർ വി.സിക്കെതിരായ വിമർശനത്തെ ഗവർണർ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്ത വ്യക്തിയെ കുറ്റവാളിയെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ വി.സിയെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. ഉത്തരവുകൾ നടപ്പാക്കുന്നില്ല, കത്തിന് മറുപടിയില്ല. രാഷ്ട്രപതിയെപ്പോലും അവഹേളിച്ചാണ് കേരള വൈസ് ചാൻസലർ പ്രതികരിച്ചത്. ഞാൻ അദ്ദേഹത്തെ ആറു പ്രാവശ്യം വിളിച്ചു. പക്ഷേ, തിരിച്ചുവളിക്കാനുള്ള മര്യാദപോലും അദ്ദേഹം കാണിച്ചില്ല. ഭരണഘടനാപരമായ പല വിഷയങ്ങളും നടപ്പാക്കാൻ അദ്ദേഹം തയ്യാറായില്ല.

സുപ്രീം കോടതി വിധി വളരെ കൃത്യമാണ്. വി.സിക്ക് യോഗ്യതയില്ലെന്ന് സാങ്കേതിക സർവകലാശാല വ്യക്തമായി പ്രസ്താവിച്ചു. ഈ വിധി കണ്ണൂർ സർവകലാശാല വി.സിക്കും ബാധകമാണ്. വി.സിയെ തിരഞ്ഞെടുത്ത പ്രക്രിയ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ആരാണ് യോഗ്യനെന്നും ആരാണ് അയോഗ്യനെന്നും പറഞ്ഞത് താനല്ല. ഗവർണറെന്ന നിലയിൽ ഭരണഘടനയും സുപ്രീം കോടതി വിധിയും ഉയർത്തിപ്പിടിക്കാൻ എനിക്ക് ബാധ്യതയുണ്ട്. വെറും 9 പേർ മാത്രമല്ല. മറ്റ് രണ്ട് വി.സി.മാരുടെ കാര്യവും ഞാൻ പഠിക്കുന്നുണ്ട്. നിയമോപദേശം തേടിയിട്ടുണ്ട്. താൻ ഒരു അഭിഭാഷകനാണെന്നും ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ടെന്നുമുള്ള കാര്യം മറക്കരുത്. എന്നാൽ, പല മുതിർന്നവരിൽ നിന്നും നിയമോപദേശം തേടിയ ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.