ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണം; വി.മുരളീധരൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍റെ 168-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി ശിവഗിരി മഠത്തിൽ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും, മതമഹാപാഠശാലയുടെ സുവർണ ജൂബിലിയുടെയും, രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദിയുടെയും നിറവിലാണ് ഇക്കൊല്ലത്തെ ജയന്തി ആഘോഷ പരിപാടികൾ. മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്ത് പ്രസക്തമാണെന്നും, ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു.

ഗുരു ജനിച്ച ചെമ്പഴന്തിയിൽ പ്രത്യേക സമാരാധന ചടങ്ങുകൾ നടന്നു. ശ്രീനാരായണ ഗുരുവിന്‍റെ ആദർശങ്ങളുടെ പ്രസക്തി വർദ്ധിക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചെമ്പഴന്തിയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു.