പ്രകാശിനെ മുൻപരിചയമുണ്ട്; വഴിത്തിരിവുണ്ടായതിൽ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശിനെ തനിക്ക് മുൻപരിചയം ഉണ്ടായിരുന്നതായി സ്വാമി പറഞ്ഞു. ഒരു ഘട്ടത്തിൽ ആശ്രമം കത്തിച്ചത് താൻ ആണെന്നാണ് മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു.

“ആശ്രമം കത്തിച്ചുവെന്ന് പറയപ്പെടുന്ന പ്രകാശ് മുമ്പ് ഇവിടെ വന്നിട്ടുണ്ട്. ഈ ആശ്രമത്തിനുള്ളിൽ വന്ന് ബഹളം ഉണ്ടാക്കിയിട്ടുണ്ട്. ആശ്രമത്തിൽ ഒരു ചെറിയ നേപ്പാളി പയ്യൻ ഉണ്ടായിരുന്നു. അവൻ പന്ത് കളിക്കുമ്പോൾ പന്ത് പുഴയുടെ അരികിൽ വീണു. അവിടെ ആരോ കുളിക്കുന്നുണ്ടായിരുന്നു. ആശ്രമത്തിലേക്ക് ഓടിക്കയറി കുളിക്കുന്നത് കാണാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് അവനെ മർദ്ദിക്കാൻ ശ്രമിച്ചു. ഇവിടെ ഗിരികുമാർ എന്ന പേരിൽ ഒരു കൗൺസിലർ ഉണ്ട്. അവരുടെ ആളുകളാണ് ഇവർ,” സ്വാമി പറഞ്ഞു.

“അന്ന് ഞാൻ അവനെ വിളിച്ച് കാര്യം പറഞ്ഞു. ഇതൊക്കെ അനാവശ്യമായ കാര്യങ്ങളാണെന്ന് അയാളോട് പറഞ്ഞു. അന്ന് നേപ്പാളി പയ്യനെ തല്ലുന്നതിൽ മുൻപന്തിയിൽ നിന്നത് ഈ പ്രകാശായിരുന്നു. പ്രകാശിന്‍റെ മരണവും സഹോദരന്‍റെ സംശയവുമാണ് കേസിന്‍റെ ചുരുളഴിയാനുള്ള വ്യക്തമായ വഴി തുറന്നിട്ടിരിക്കുന്നത്” അദ്ദേഹം പറഞ്ഞു.